Thursday, May 26, 2011

Ormma

മരിയ സിസ്റ്റര്‍

വര്ഷം ഓര്‍മയിലില്ല. ഒര്ത്തെടുതാല്‍ കിട്ടുമായിരിക്കും. അതിലെന്ത്? ജിഷയെ പ്രേമിക്കുന്ന കാലമാണ്, ഡിഗ്രീ ക്കാലം .

ഞങ്ങള്‍ സെന്റ്‌ ജെമ്മാസ് കോണ്‍ വെന്റിലെ ഒരു ക്ലാസ്സ്‌ മുറിയില്‍ ഇരുന്നു. സിസ്റര്‍ അന്ന് സ്കൂളിലെ ഫിസിക്സ് ടീച്ചര്‍. സിസ്റ്റര്‍ ജിഷയെ കുറിച്ച് പറഞ്ഞു. അവളുടെ അമ്മയെ കണ്ടു സംസരിച്ചതിന്റെ കാര്യങ്ങള്‍ പറഞ്ഞു . മുകളിലേക്ക് കയറുന്ന ഗോവനിക്കരികെ ഞാന്‍ അവളുടെ അമ്മയെ ഒരു നോക്ക് കണ്ടിരുന്നു. അവരുടെ മുഖത്ത് കരച്ചിലിന്റെ ബാക്കി ഉണ്ടായിരുന്നു.

സിസ്ടര്‍ക്ക് എന്‍റെ മനസ്സ് അറിയണമായിരിക്കണം.

കഴിഞ്ഞ ദിവസം ജിഷ വീട്ടിലേക്ക് ഇനിയില്ലെന്ന് പറഞ്ഞു വന്നിരുന്നു . തല്ക്കാലം സാന്ത്വനിപ്പിച്ചു പറഞ്ഞയചെങ്കിലും അവള്‍ പോയത് വീട്ടിലേക്കല്ല, പണ്ട് പഠിച്ച സെന്റ്‌ ജെമ്മസ് കോണ്‍ വെന്റിലേക്ക്. പിറ്റേന്ന് മരിയ സിസ്റ്റര്‍ വിളിക്കുന്നു, സംസാരിക്കണം.

പറയാനുള്ളത് പറഞ്ഞു തീരുമ്പോള്‍ സിസ്ടര്‍ക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. ബന്ധത്തെ മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിചിരിക്കണം.

പറയാനുള്ളത് പക്ഷെ പറഞ്ഞു തീര്‍ന്നിരുന്നില്ല.

ഇടയ്ക്കു വരാന്തയിലൂടെ നടന്നു പോകുന്ന ചിലരുടെ കാല്‍പെരുമാറ്റങ്ങള്‍ ഒഴിച്ചാല്‍ ഞങ്ങള്‍ ഏകാന്തതയുടെ ചുമരുകള്‍ക്ക് അകത്തായിരുന്നു. പില്‍ക്കാലത്ത് communion എന്ന് ഞാന്‍ പഠിച്ച ആശയ വിനിമയത്തിന്റെ തലം പതുക്കെ രൂപപ്പെട്ടു വരുമ്പോള്‍ ഞാന്‍ എന്തൊക്കെയാണ് പറയുന്നത് എന്ന ബോധപരമായ ഇടത്തു നിന്നും മാറിപ്പോയിരുന്നു.

പ്രണയം എനിക്കെന്തയിരുന്നു? എന്‍റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നിടത്ത് ഞാനുണ്ടായിരുന്നില്ല. അവരുടെ അപകടം പിടിച്ച ജീവിതത്തില്‍ നിന്നും ഞാന്‍ ഏറെ അകലതെതിയിരുന്നു. പ്രണയം എന്‍റെ ഭീരുത്വത്തെ എത്രമാത്രം ഉപയോഗിക്കുന്നു എന്നെനിക്ക അറിയാമായിരുന്നു.

ലോകത്തിനു എന്നെ ആവശ്യമാനെന്നരിഞ്ഞിട്ടും കണ്ണടച്ച് നടക്കുന്ന ഒരു ഭീരു ആണ് ഞാന്‍.

അവര്‍ ആദിവാസി കോളനികളില്‍ കയറി ഇറങ്ങുമ്പോള്‍, ഇരുണ്ട മുറികളില്‍ ഇരുന്നു പോസ്റ്ററുകള്‍ എഴുതുമ്പോള്‍, ഇരുട്ടിന്റെ മറകളില്‍ മൈദാ മാവ് കുഴച്ച ടിന്നും തൂക്കി അവ ഒട്ടിക്കാന്‍ നടക്കുമ്പോള്‍, അവരെ പിന്തുടരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യൊഗസ്തരെ പേടിച്ചു കൂട്ടുകാരൊക്കെ മിണ്ടാതകുന്നതിന്റെ വേദന അറിയുമ്പോള്‍ ഞാന്‍ പ്രണയത്തിന്റെ സുരക്ഷിതമായ കൂട്ടില്‍ ആയിരുന്നു. ഒഴിഞ്ഞു നടക്കാന്‍ എനിക്കുള്ള ന്യായമായിരുന്നു അതെന്നു എന്നാല്‍ ആരും പറയുന്നില്ലയിരുന്നു. ആരും പറഞ്ഞില്ലെങ്കില്‍ എന്ത്?

പ്രണയത്തിന്റെ പേരില്‍ എന്ത് ചെയ്യാനും ധൈര്യപ്പടുക എന്നത് രാഷ്ട്രീയമായ ഭീരുത്വത്തെ മറികടക്കാനുള്ള ഒരു വഴിയായിരുന്നു. ഏറ്റവും അപകടം കുറഞ്ഞതും സുരക്ഷിതവും ആയ കലാപത്തിന്നോരുങ്ങുക, അതിന്റെ വഴുക്കുന്ന സുരക്ഷിതത്വത്തില്‍ അഭിമാനം കണ്ടെത്താന്‍ ശ്രമിക്കുക അങ്ങനെ പലതും അതിലുണ്ടായിരുന്നു. സ്വപ്നം കാണാന്‍ ധൈര്യപ്പെടുക എന്ന് പറയുമ്പോഴും കയ്യെത്തി പിടിക്കാവുന്ന സ്വപ്‌നങ്ങള്‍ മാത്രം കാണുക എന്ന അപഹാസ്യമായ പരിമിതി അതിനുണ്ടായിരുന്നു.

ഏറ്റവും വലിയ വേദന നിസ്സഹായതയുടെതാണ് എന്ന് ഞാന്‍ പറയുന്നുണ്ടായിരുന്നു. കാര്യങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞിട്ടും ഇടപെടാവുന്ന ഇടങ്ങള്‍ കണ്ടെത്തിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ നിസ്സഹായത എന്ന് ഞാന്‍ അതിനെ നിര്‍വചിച്ചിരുന്നു.

കട്ടി കണ്ണടയിലൂടെ സിസ്റ്റര്‍ എന്നെ നോക്കുന്നുണ്ടയിരിക്കണം. കണ്ണ് നിറഞ്ഞത്‌ കാരണം പക്ഷെ എനിക്കൊന്നും വെളിവകുന്നുണ്ടയിരുന്നില്ല. അവരുടെ മനസ്സില്‍ എന്താണെന്നു എനിക്കരിയുന്നില്ല, ഞാന്‍ അതോര്‍ക്കുന്നുമില്ല. ഞാന്‍ വന്നത് എന്‍റെ പ്രേമത്തെ പ്രതിരോധിക്കാനും ഞങ്ങളുടെ സ്വപ്നങ്ങളെ വെച്ച് എല്ലാവരുടെയും സംശയങ്ങളെ ഇല്ലാതാക്കാനും ആയിരുന്നു. ഒരു നിശ്ചയവും ഇല്ലായ്മയുടെ ഒറ്റ വരി പാതയില്‍ ഞാന്‍ പക്ഷെ മറ്റെന്തൊക്കെയോ ആണ് പറഞ്ഞത്. ഒരു പക്ഷെ ഏറ്റവും വിരുദ്ധമായ കാര്യങ്ങള്‍. എന്‍റെ രാഷ്ട്രീയത്തിലും എന്‍റെ പ്രണയത്തിലും ഏതെങ്കിലും ഒന്നിലോ, രണ്ടിലും തന്നെയോ സത്യസന്ധതയില്ലായ്മ കണ്ടെതമായിരുന്ന ഏറ്റുപറച്ചില്‍ ആയിരുന്നു അത്.

കണ്ണ് നിറയുകയും ഞാന്‍ ഏങ്ങലടിച്ചു കരയുകയും ചെയ്യുന്നുണ്ടായിരുന്നു. അവര്‍ എനിക്കേറ്റവും അപരിചിതയയിരുന്നു. എല്ലാ അര്‍ത്ഥത്തിലും. അങ്ങനെ ഒരാളുടെ മുന്നില്‍ കരയുന്നതിന്റെ നാണക്കേട്‌ പക്ഷെ ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. കുമ്പസാരം എന്തെന്ന് അനുഭവം എനിക്കില്ല. ഒരു പക്ഷെ അവര്‍ അത്രമേല്‍ അപരിചിത ആയതിനാല്‍ ആയിരിക്കണം എനിക്കത്രമേല്‍ കലര്‍പ്പില്ലാതെ കരയനയത്.

അവര്‍ എന്നെ തൊട്ടില്ല, സന്ത്വനിപ്പിച്ചില്ല. മണിക്കൂറുകളോളം ഞാന്‍ സംസാരിക്കുകയും കരയുകയും ചെയ്തതോര്‍ക്കുന്നു. അവര്‍ എന്നെ സത്യസന്ധത ഇല്ലാത്തവനായി മനസ്സിലാക്കും എന്ന പേടി എനിക്കുണ്ടായിരുന്നില്ല. അവരുടെ ഒന്നോ രണ്ടോ വാക്കില്‍ എന്‍റെ പ്രണയം അധമമായ ഒന്നായി മാറും എന്നോര്തില്ല. ഞാന്‍ പറയുക മാത്രം ചെയ്തു.

സിസ്റ്റര്‍ മരിയ ഒന്നും പറയാതെ എന്നെ യാത്രയാക്കി. . ജീവിതത്തില്‍ വിജയം ആശംസിച്ചില്ല. ഉപദേശങ്ങള്‍ തന്നില്ല. പക്ഷെ അവര്‍ക്കെന്നെ മനസ്സിലായി എന്ന് മുഖത്തുണ്ടായിരുന്നു. ഒരു പക്ഷെ ആ മൌനത്തോട്‌ ഞാന്‍ ഇന്ന് കടപ്പെട്ടിരിക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ പ്രിയ സുഹൃത്ത് ഭീരുത്വത്തെ ജനിതക വേരുകളുള്ള ഒന്നായി പരിഗണിക്കണം എന്ന് പറയുകയുണ്ടായി.

ഞാനും ജിഷയും പ്രണയിച്ചു കൊണ്ട് തന്നെ മൂന്നു വര്ഷം ഒന്നിച്ചു ജീവിക്കുകയും പിന്നീട് പിരിയുകയും ചെയ്തു.

മരിയ സിസ്ടരെ പിന്നീടൊരിക്കലും കാണുകയുണ്ടായില്ല.

പ്രണയം ഇപ്പോള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒന്നാണ്.എന്നാലും എപ്പൊഴുംഓര്‍ക്കുന്നു.

കാലങ്ങള്‍ക്ക് ശേഷം ആദ്യമായി മരിയ സിസ്റര്‍ ഓര്‍മ്മയില്‍ വന്നെത്തുന്നു. ഞാന്‍ അത് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നു.

No comments:

Post a Comment